Showing posts with label panchayath. Show all posts
Showing posts with label panchayath. Show all posts

ഗ്രീന്‍ കേരള എക്സ്പ്രസ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയതിന് ശേഷമുള്ള ഞങ്ങളുടെ ആദ്യയാത്ര വയനാട് ജില്ലയിലെ പൂതാടി, പാലക്കാട് ജില്ലയിലെ കോങ്ങാട്, പുതുപരിയാരം, കോട്ടായി, അകത്തേത്തറ എന്നീ പഞ്ചായത്തുകളിലേക്കായിരുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് ഗ്രാമങ്ങളിലൊക്കെ സംസാരവിഷയമായി മാറിക്കഴിഞ്ഞ വേളയിലുള്ള ഈ യാത്രയില്‍ എല്ലായിടത്തും നിന്നും ഞങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണം ലഭിച്ചു.

നീര്‍ത്തട സംരക്ഷണമാണ് പൂതാടിയിലെ പ്രധാന പദ്ധതി. വളരെ രസകരമായിട്ടുള്ള അന്തരീക്ഷത്തിലായിരുന്നു അവിടത്തെ ചിത്രീകരണം. കാട്ടാനകളുടെ ശല്ല്യം ദുസ്സഹമായപ്പോള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ആനട്രഞ്ച് പണിഞ്ഞതും, വനത്തിനുള്ളില്‍ ബണ്ട് നിര്‍മ്മിച്ച് നീര്‍ത്തടം സംരക്ഷിക്കുന്നതും കാണാന്‍ സാധിച്ചു. വനത്തിനുള്ളില്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കാതെ ഒരുക്കിയ ബണ്ടിലൂടെ ഭൂഗര്‍ഭ ജലം സംരക്ഷിക്കുന്നതില്‍ നാട്ടുകാര്‍ വിജയിച്ചിരിക്കുന്നതായും മനസിലാക്കി. പൂതം ആടിയ പാടിയാണ് പൂതാടിയായി മാറിയതെന്ന കഥയും ഇന്നാട്ടില്‍ പ്രചാരത്തിലുണ്ട്.

പ്രകൃതി രമണീയ പ്രദേശമായ പുതുപരിയാരത്ത് ആദിവാസി സംരക്ഷണവും വികസനവുമാണ് പ്രധാന പദ്ധതിയായി ചൂണ്ടിക്കാട്ടുന്നത്. ഭവന നിര്‍മ്മാണം, അട്, പശു, കോഴി എന്നിവയെ വാങ്ങാനും വളര്‍ത്താനും പഞ്ചായത്തിന്റെ സഹായസഹകരണങ്ങള്‍ ആദിവാസികള്‍ക്ക് ലഭിക്കുന്നുണ്ട്. മൂന്നു വയസ്സുള്ള ഒരു കാന്താരി മുറുക്കാനും ചവച്ച് ഞങ്ങളുടെ മുന്നില്‍ വന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ കുട്ടി പയ്യന്മാര്‍ ചീട്ടു കളിക്കുന്നതും കാണേണ്ടി വന്നു.

കൂട്ടത്തില്‍ രണ്ടു വീരന്മാരോട് സ്കൂളില്‍ പോകാനില്ലേ എന്ന് വിരട്ടിയപ്പോള്‍ ചില്ലറ കള്ള നമ്പറുകളും കേള്‍ക്കാനായി... 'കാട്ടിലൂടെയാ സ്കൂളില്‍ പോകേണ്ടത്, ആനയും പുലിയുമൊക്കെ ഉണ്ടാവും, നടന്നു പോയാല്‍ അവയുടെ വയറ്റിലാകും'!!! ആ ചട്ടമ്പികളോട് നാടന്‍ പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോള്‍ കൂറേ നേരം നാണം കുണുങ്ങി നിന്ന ഒരുവന്‍ ഒരു ഉഗ്രന്‍ പാട്ട് തന്നെ പാടി.... ഞാന്‍ അടിച്ചാല്‍ താങ്കമാട്ടേന്‍... വേട്ടൈക്കാരന്‍ സിനിമയിലെ ആ 'നാടന്‍ പാട്ട്' മൂളിക്കൊണ്ട് ഞങ്ങളും യാത്ര തിരിച്ചു.

കോങ്ങാട് പഞ്ചായത്തിന്റെ പ്രധാന പദ്ധതി ഖരമാലിന്യ സംസ്കരണമാണ്. തിരക്കേറിയ പ്രദേശങ്ങള്‍ ഒട്ടേറെയുള്ള കോങ്ങാടിന്റെ പ്രധാന പ്രശ്നമായ മാലിന്യം ശേഖരിച്ച് സംസ്കരിച്ച് ജൈവ വളമാക്കുന്ന ഖരമാലിന്യ സംസ്കരണ കേന്ദ്രത്തില്‍ 25-ഓളം സ്ത്രീകല്‍ ജോലി ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണവും ഭംഗിയായി ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായകമായി.

കോട്ടായി പഞ്ചായത്തിനെ ശ്രദ്ധേയമാക്കുന്നത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സമഗ്ര കൊണ്ടാട്ടം നിര്‍മ്മാണ യൂണിറ്റുകളാണ്. അവ ചിത്രീകരിിക്കുന്നതോടൊപ്പം കൊണ്ടാട്ടത്തിന്റെ സ്വാദ് രുചിക്കാനും കഴിഞ്ഞു.

വനവത്ക്കരണവും നീര്‍ത്തട സംരക്ഷണവും മുഖ്യ പദ്ധതിയായി വിവരിക്കുന്ന അകത്തേത്തറയിലെ ചിത്രീകരണം ഗ്രാമഭംഗിയും ഗ്രാമീണരുടെ വിശാലതയും ചോര്‍ന്നപ്പോള്‍ സുഗമമായി പൂര്‍ത്തിയാക്കാനായി. പഞ്ചായത്ത് റോഡിന്റെ ഇരുവശവും മരം നട്ടു സംരക്ഷിക്കുന്നത് കാമറയില്‍ പകര്‍ത്തിയ ഞങ്ങള്‍ക്ക് സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കി വച്ചിരുന്ന കല്‍പ്പാത്തി പുഴയുടെ തീരപ്രദേശങ്ങള്‍ പഞ്ചായത്ത് തിരിച്ചു പിടിച്ച് സംരക്ഷിക്കുന്നതും കാണാനായി.

പാലക്കാടന്‍ ഗ്രാമഭംഗി ആവോളം നുകര്‍ന്ന് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ മൂന്നാമത്തെ യാത അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടക്കയാത്ര ആരംഭിച്ചപ്പോള്‍ മനസില്‍ കുളിര്‍മ്മ മാത്രം.

അജിത് അരവിന്ദന്‍ 

9,10,11,12 എന്നീ തിയതികളിലായി കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍, കണ്ണപുരം കൊല്ലം ജില്ലയിലെ പത്തനാപുരം എന്നിവിടങ്ങളിലായിരുന്നു രണ്ടാം ഘട്ട പഞ്ചായത്ത് ഷൂട്ട് ആദ്യം ഞങ്ങള്‍ പോയത് കണ്ണപുരം ഗ്രാമപഞ്ചായത്തിലേക്കായിരുന്നു.  പോയിട്ടുള്ളതില്‍ വച്ച് വളരെ വ്യത്യസ്തമായിരുന്നു അവിടം.

ജനകീയ കൂട്ടായ്മയുടെ ഭാഗമായ് കുട്ടികളെ വച്ച് കളിയൊരുക്കം എന്ന സിനിമ നിര്‍മിച്ചു.  V.S.അനില്‍ കുമാര്‍ തിരക്കഥ രചിച്ച് സുനില്‍ സംവിധാനം ചെയ്ത ഈ സിനിമ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.  ഇവിടത്തെ സൂപ്പര്‍ സ്റ്റാറുകളായ കൊച്ചു കൂട്ടുകാരോട് സംസാരിച്ചിരുന്നു സമയം പോയതേ അറിഞ്ഞില്ല.

അവിടെ നിന്നും ഞങ്ങള്‍ പോയത് തൃക്കോത്ത് ഗുഹയിലേക്കായിരുന്നു.  പണ്ട് കണ്ണ്വമഹര്‍ഷി തപസ്സ് ചെയ്തിരുന്ന ഗുഹയായിരുന്നെന്നും അത് പിന്നീട് കണ്ണപുരമായി മാറി എന്നുമാണ് ഐതീഹ്യം. ഉച്ചഭക്ഷണത്തിന് ശേഷം കലാ നിലയത്തിലേക്കും അവിടെനിന്നും ഇടയ്‌ക്കേപുറത്തേക്കും പോയി.  വളരെയധികം ദേശാടനപക്ഷികള്‍ ചേക്കേറിയിരുന്ന ഒരിടമായിരുന്നു ഇടയ്‌ക്കേപുറം.

പിറ്റെ ദിവസം ഞങ്ങള്‍ പോയത് കാങ്കോല്‍ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു.  ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടമായിരുന്നു അവിടത്തെ പ്രത്യേകത.  ഇവിടത്തെ വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ്  അവരുടെ ശ്രമം.  കൂടാതെ വാഴത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും വളരെ രസകരമായിരുന്നു യാത്ര.

അടുത്ത യാത്ര കൊല്ലം ജില്ലയിലെ പത്തനാപുരം ഗ്രാമപഞ്ചായത്തിലേക്കായിരുന്നു.  കുടിവെള്ളമായിരുന്നു അവരുടെ പ്രധാന പദ്ധതി.  72 ടാപ്പുകളും 20 ടാങ്കുകളുമൊക്കെ ഉണ്ടെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.  പക്ഷേ ഞങ്ങള്‍ അവിടെ കണ്ട കാഴ്ച വളരെ രസകരമായിരുന്നു.  ആകെ കൂടി കണ്ടത് ഒരു ടാപ്പ്.  അതാണെങ്കില്‍ ചുറ്റും പൊട്ടി ഒലിക്കുകയായിരുന്നു.  ക്യാമറ കണ്ടപ്പോള്‍ ആളുകള്‍ രോഷാകുലരായി അവിടത്തെ അവസ്ഥ പറയുകയായിരുന്നു.  നിത്യോപയോഗത്തിനായി വെള്ളം കിട്ടുന്നില്ല, ടാപ്പ് നേരെയാക്കുന്നില്ല എന്നൊക്കെ.  അവിടത്തെ പ്രധാന പദ്ധതികളൊക്കെ കണ്ട് ഞങ്ങള്‍ അവിടെ നിന്നും മടങ്ങി.

ഇന്ദുലേഖ