ഗ്രീന്‍ കേരള എക്സ്പ്രസിന്റെ നാലാമത്തെ ഷെഡ്യൂളില്‍ ഞങ്ങല്‍ കടന്നു പോയത്  തോളൂര്‍, വേളൂക്കര, അന്നമനട, എടപ്പാള്‍ എന്നീ പഞ്ചായത്തുകളിലൂടെയായിരുന്നു. മുന്‍പത്തേതു പോലെ തന്നെ രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ പകര്‍ന്ന യാത്രയില്‍ ഗ്രാമവികസനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചായിരുന്നു ടീം നീങ്ങിയത്.

ജലസമൃദ്ധിയാല്‍ നിറഞ്ഞതാണ് തൃശ്ശൂര്‍ ജില്ലയിലെ തോളൂര്‍ പഞ്ചായത്ത്. 55% ശതമാനം കോള്‍ നിലങ്ങളുള്ള പഞ്ചായത്തില്‍ കൃഷിയാണ് പ്രധാന വികസന പദ്ധതി. സമുദ്ര നിരപ്പില്‍ നിന്നും താഴെയാണ് ഈ പഞ്ചായത്ത്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വഴി വെള്ളം മാറ്റിയാണ് ഇവിടെ നിലങ്ങളില്‍ കൃഷി ചെയ്യുന്നത്. ഫുട്ബോള്‍ താരം സി.വി പാപ്പച്ചന്റെ നാട് എന്ന നിലയിലും ഇവിടം ശ്രദ്ധ നേടിയിട്ടുണ്ട്.

തൃശ്ശൂരിലെ വേളുക്കര പഞ്ചായത്തില്‍ പ്ളാവിനെ ഒട്ടേറെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ കാണാനായി. നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്ളാവ് ജയന്‍ എന്ന ഇദ്ദേഹം പ്ളാവ് നട്ടു വളര്‍ത്തി വരുന്നു. പ്ളാവിന് മാത്രമേ ഭാവിയില്‍ പ്രകൃതിയേയും മനുഷ്യനേയും സംരക്ഷിക്കാന്‍ കഴിയുള്ളു എന്ന് ജയന്‍ പറയുന്നു. ചെറുപ്പകാലത്തില്‍ പട്ടിണി കിടക്കേണ്ടി വന്നപ്പോള്‍ ചക്കപ്പഴം കഴിച്ച് വിശപ്പടക്കുകയും പശുവിനും അടിനും പ്ളാവില നല്‍കി വളര്‍ത്തിയിരുന്നതും ജയന്‍ ഓര്‍ക്കുന്നു.

തൃശ്ശൂരിലെ അന്നമനട പഞ്ചായത്തിന്റെ പ്രധാന വികസന പദ്ധതി കൃഷിയാണ്. തോട് വൃത്തിയാക്കിയതിലൂടെയും വെള്ളക്കെട്ട് ഉണ്ടാക്കിയും കൃഷി ലാഭകരമായി നടത്തിവരുന്നതും ചിത്രീകരിച്ച് ഞങ്ങല്‍ യാത്ര തുടര്‍ന്നു.

മലപ്പുറം ജില്ലയിലെ എടപ്പാളിലെ മുഖ്യ വികസന പദ്ധതി ആരോഗ്യമാണ്. പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ളിനിക്കില്‍ ചിലവൊന്നുമില്ലാതെ പ്രസവചികിത്സയും, സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സൌജന്യ ആരോഗ്യ ക്യാംപ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള രക്തപരിശോധനാ ക്യാംപ് എന്നിവ നടത്തുന്നു. വീഡിയോ കൊണ്‍ഫറന്‍സിംഗ് സംവിധാനം ഉപയോഗിച്ച് രോഗികളുമായി ഡോകടര്‍മാര്‍ സംവദിക്കുന്നതും പരക്കെ നടപ്പിലാക്കി വരുന്നു.  

Categories: